രാത്രി

Monday, October 17, 2005

പെൻഷൻ പ്രായം കൂട്ടേണ്ട ആവശ്യകതയെപ്പറ്റി

പെൻഷൻ പ്രായം ഉയർത്തുക എന്നതു കൊണ്ട്‌ ഉദ്യേശിച്ചത്‌ ഇപ്പോഴത്തെ 55/58 വയസ്സ്‌ എന്നത്‌ 90 ആക്കുക എന്നല്ല. പെൻഷൻ കൊടുക്കുന്ന പ്രായം കൂട്ടുക എന്നാണ്‌. അതായത്‌ 55 വയസ്സിൽ പിരിയുന്ന ഒരു വ്യക്തിയ്ക്ക്‌ പെൻഷൻ കൊടുക്കുന്നത്‌ 65 വയസ്സ്‌ മുതൽ ആയിരിക്കണം. പിരിയുന്നതിന്റെയും പെൻഷൻ കിട്ടുന്നതിന്റെയും ഇടയിൽ പത്തു കൊല്ലം ഉണ്ടായിരിക്കണം. ഇതു കൊണ്ടെന്ത്‌ പ്രയോജനം? പ്രയോജനം പലത്‌. വിശദമാക്കാം.

നിലവിലുള്ള അവസ്ഥയിൽ 55 വയസ്സിൽ പെൻഷൻ പറ്റുന്ന വ്യക്തി പെൻഷനാവുന്നതോടു കൂടി ടെലിവിഷൻ ചാനലുകൾക്ക്‌ ചുവട്ടിൽ പായ വിരിച്ച്‌ കിടക്കുന്ന അവസ്ഥയാണ്‌. നാളെ തൊട്ട്‌ പെൻഷൻ കാശ്‌ കിട്ടും എന്നതിനാൽ ഭാവിയെ പറ്റി വലിയ അല്ലലില്ല. പൊതു ഖജനാവിലോട്ടു വരുന്ന ഭൂരിഭാഗം കാശും വെള്ളാനകളിൽ ജോലി ചെയ്യുന്നവർക്ക്‌ ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും ചെലവഴിക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത്‌ ഇത്‌ ഒരു ക്രിമിനൽ കുറ്റമാണ്‌. പോരാത്തതിന്‌ കേരളത്തിലെ ജനങ്ങളുടെ ആയുർദൈർഘ്യം കൂടി വരികയാണ്‌. 55 വയസ്സിൽ പെൻഷൻ പറ്റുന്ന വ്യക്തി 85 വയസ്സ്‌ വരെ ജീവിച്ചിരുന്നാൽ അയാളെ തീറ്റിപ്പോറ്റേണ്ട ഗതികേട്‌ ജനങ്ങളുടെ തലയിലാണ്‌. മൂന്നു ശതമാനം പോലും വരാത്ത ഓർഗനൈസ്‌ഡ്‌ സെക്ടരിൽ ഉള്ളവർക്കെ ഇതിന്റെ പ്രയോജനം ഉള്ളൂ എന്നറിയുമ്പോളാണ്‌ ഇതിലെ ക്രൂരത മനസ്സിലാവുന്നത്‌.

65 വയസ്സിലെ പെൻഷൻ കിട്ടൂ എന്ന അവസ്ഥ വന്നാൽ എന്തു സംഭവിക്കും. 55 വയസ്സിൽ പിരിയുന്നവൻ 50 വയസ്സ്‌ തൊട്ട്‌ പ്‌ളാനിങ്ങ്‌ ആരംഭിക്കും. അതായത്‌ പെൻഷൻ പറ്റി അടുത്ത പത്തു കൊല്ലം എങ്ങിനെ ജീവിക്കും എന്നതിനെപ്പറ്റി. അതോടുകൂടി പെൻഷൻ പറ്റുന്നവർ വീട്ടിൽ അടച്ചു കെട്ടിയിരിക്കാതെ എന്തെങ്കിലും ജോലിയിൽ ഏർപ്പെടും. അതു മൊത്തം എക്കോണമിയെ പോസിറ്റിവ്‌ ആയി സ്വാധീനിക്കും. ഇതുകൊണ്ടുള്ള മറ്റൊരു മെച്ചം ജോലിയെ സംബന്ധിച്ചുള്ള പരമ്പരാഗത ധാരണകളിൽ വലിയ മാറ്റം വരും. ഒരു ഉദാഹരണം പറയാം.

കലക്റ്റർ ആയി പിരിയുന്ന വ്യക്തി പെൻഷൻ പറ്റിയതിനു ശേഷം സ്വന്തം ഔദ്യോഗിക ജീവിതത്തിലെ വീരസാഹസികതകളെപ്പറ്റി നെടുങ്കൻ ലേഖനങ്ങൾ എഴുതി വായനക്കാരന്റെ നെഞ്ചത്ത്‌ കയറുന്നതിനു പകരം ഒരു തട്ടുകട കച്ചവടം തുടങ്ങുന്നു എന്ന്‌ വിചാരിക്കുക. അതോടു കൂടി തട്ടുകട കച്ചവടത്തിലോട്ട്‌ കൂടുതൽ അഭ്യസ്തവിദ്യർ കടന്നുവരും. അധികാരമുള്ളവൻ ചെയ്യുന്നത്‌ അനുകരിക്കുക സമൂഹത്തിന്റെ പൊതുസ്വഭാവമാണ്‌. പോലീസ്‌ കമ്മീഷണർ ആയി പിരിയുന്ന വ്യക്തി ഒരു തെങ്ങുകയറ്റ തൊഴിലാളി ആയി മാറുന്നു എന്നു വിചാരിക്കുക. അതോടു കൂടി തെങ്ങിൽ കയറാൻ ആളുകൾ പിന്നെ ക്യു ആയിരിക്കും. ഏതു ജോലിയും ആർക്കും ചെയ്യാം എന്ന അവസ്ഥ. നിർവാണം എന്നാൽ ഒരു ഗവേണ്മന്റ്‌ ജോലി കിട്ടുക എന്നതാണെന്നു ധരിച്ചു വശായ ഒരു സമൂഹത്തിന്റെ തലയ്ക്ക്‌ കിട്ടുന്ന ഒരു വലിയ അടി കൂടിയായിരിക്കും ഇത്‌.

പത്തു കൊല്ലം പെൻഷൻ കൊടുക്കാതിരിക്കുന്നതോടു കൂടി പൊതു ഖജനാവിൽ ധാരാളം കാശു വരും. ഇത്‌ ഇൻഫ്രാസ്ട്രച്ചർ ഡെവെലപ്പ്‌മെന്റിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്നതിനും ഉപയോഗിച്ചു കൂടെ?.

മൊത്തം എക്കോണമിയിൽ പോസറ്റീവായ സ്വാധീനം, സോഷിലിസത്തിലോട്ടുള്ള അവസാനത്തെ കാല്‌വെപ്പ്‌, തൊഴിൽ സങ്കൽപ്പങ്ങളിൽ സമൂലമായ മാറ്റം, അങ്ങിനെ വിപ്ലവത്തിന്റെ ഒരു കത്രീന തന്നെ പെൻഷൻ പ്രായം(കൊടുക്കന്ന) കൂട്ടുന്നതു കൊണ്ടു സംഭവിക്കും.

അപ്പടിയാനാൽ ശൈലജ പൊയ്യാ?

മാതൃഭൂമി പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ ശൈലജ എന്നു പേരുള്ള ഒരു തമിഴ്‌ പരിഭാഷകയുമായുള്ള അഭിമുഖത്തിൽ നിന്ന്‌.

സാഹിത്യത്തിന്റെ കാര്യത്തിൽ തമിഴും മലയാളവും തമ്മിലൊന്നു താരതമ്യം ചെയ്യാമൊ?

ശൈലജ: "തമിഴ്‌ മലയാളത്തെക്കൾ വളരെയധികം മുന്നിലാണ്‌. ............സാഹിത്യപരമായി മലയാളമിപ്പൊഴും പുറകിലാണ്‌."

ഇത്‌ വളരെ വിചിത്രമായ ഒരു അഭിപ്രായമായിട്ടാണ്‌ ഈയുള്ളവനു തോന്നിയത്‌. അടുത്ത കാലത്ത്‌ അന്തരിച്ച സുന്ദരരാമസ്വാമി കുറച്ച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഗൌരവമേറിയ സാഹിത്യത്തിന്‌ തമിഴിൽ ലഭിക്കുന്ന പരിതാപകരമായ അവസ്ഥയെപ്പറ്റി ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്‌ ഓർക്കുന്നു. ഒരു പുളിമരത്തിൻ കതൈ എന്ന നോവൽ കേവലം എഴുനൂറു കോപ്പിയാണ്‌ വിറ്റുപോയത്‌ എന്നു അദ്ദേഹം പരിതപിച്ചിരുന്നു. അഞ്ചു കോടി ജനങ്ങൾ ഉള്ള ഒരു സംസ്ഥാനത്ത്‌ ഒരു നല്ല സാഹിത്യകാരന്റെ കൃതി 700 കോപ്പി വിറ്റു പോകുന്നതു തീർച്ചയായും സാഹിത്യത്തിന്റെ ഗരിമയെ തന്നെയാണ്‌ കാണിക്കുന്നത്‌. ഖസാക്കിന്‌ മലയാളത്തിൽ മുപ്പതിൽപ്പരം പതിപ്പ്‌ ഉണ്ടായി എന്നും നമുക്കിവിടെ ഓർക്കാം.

സാദത്ത്‌ ഹസ്സൻ മന്റൊ തുടങ്ങി സാവിത്രി റോയ്‌ വരെയുള്ളവരുടെ കൃതികൾ മലയാളത്തിൽ തർജമ ചെയ്യപ്പെട്ടപ്പോൾ എന്തുകൊണ്ടാണ്‌ തമഴിൽ നിന്നുള്ള കൃതികൾ ശുഷ്കമായിപ്പോയത്‌. തമിഴിൽ സാഹിത്യമോ എന്ന്‌ പണ്ടു ജി എസ്‌ പ്രദീപ്‌ തന്റെ അശ്വമേധം പരിപാടിയിൽ ചോദിച്ചതാണ്‌ ഇവിടെ ഓർമ വരുന്നത്‌.

ശൈലജയുടെ നിന്തിരുവടികളിൽ നിന്നും നമുക്കു ഇനി തമിഴിലേക്കു മലയാള കൃതികൾ വിവർത്തനം ചെയ്യുന്ന കുറിഞ്ചിവേലൻ എന്ന പരിഭാഷകൻ മാതൃഭൂമിക്കു തന്നെ കൊടുത്ത ഇന്റർവ്യൂ കൂടി ഇവിടെ വായിക്കാം. കുരിഞ്ചിവേലനോട്‌:

മലയാള സാഹിത്യത്തെപ്പറ്റി എന്തു തോന്നുന്നു:

കുറിഞ്ചിവേലൻ: "പഴയകാല തമിഴ്‌ സാഹിത്യവും മലയാള സാഹിത്യവും ഏതാണ്ട്‌ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ഇന്നു മലയാള സാഹിത്യം തമിഴിനെക്കാൾ വളരെ മുന്നിലാണ്‌. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ തമിഴ്‌ നോവലുകളെക്കാൾ മലയാളം നോവലുകൾ ഏകദേശം പത്തു വർഷം മുന്നിലാണെന്നു പറയാം."

അപ്പടിയാനാൽ ശൈലജ പൊയ്യാ?

ശൈലജ സത്തിയാം താൻ

അതെപ്പടി?

സത്തിയം പലത്‌!!!!!!!!!!!!