രാത്രി

Saturday, May 21, 2005

തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്‌

ഇവിടെ ഞങ്ങള്‍ എന്ന്‌ വിവക്ഷിച്ചത്‌ രാത്രിയെയും കൈപ്പള്ളിയെയും ആണ്‌. കുട്ടിച്ചാത്തന്മാര്‍ പോസ്റ്റുകള്‍ എടുത്തു കൊണ്ടു പോകുന്നു. രാത്രി നടക്കാന്‍ പോകുന്നതിനാല്‍ ആണെന്നാണ്‌ സൂ പറയുന്നത്‌. അതിനോടു രാത്രി യോജിക്കുന്നില്ല.

ഒ. വി. വിജയനെ പറ്റി എഴുതിയ പോസ്റ്റാണ്‌ ആദ്യം നഷ്ടപ്പെട്ടത്‌. പിന്നീട്‌ സിറ്റിബാങ്കുകാരെയും icici കാരേയും കുറിച്ചെഴുതിയത്‌ പോയി. കുട്ടിച്ചാത്തന്‍ കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടിവ്‌ ആയി ഏതൊ BPO യില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്‌ എന്നാണ്‌ തോന്നുന്നത്‌.

ലോകത്തുള്ള എല്ലാ ചാത്തന്‍സിന്റെയും ശ്രദ്ധക്ക്‌.

ഞങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ കരുതി വെച്ച തൂക്കുമരം ചിതല്‍ തിന്നു നശിക്കും
ആരച്ചാര്‍ ജരാനര ബാധിച്ച്‌ പല്ലു കൊഴിഞ്ഞു മരിക്കും
അപ്പോള്‍ ഞങ്ങള്‍ നിങ്ങളോടു സഹതപിക്കും

ഹഹഹ................


(എം സുകുമാരന്റെ വാക്കുകളോട്‌ കടപ്പാട്‌)

Wednesday, May 18, 2005

കേരളത്തിലെ പിച്ചക്കാരും ബാംങ്ലൂരിലെ പിച്ചക്കാരും.

ഇന്ത്യയിലെ പിച്ചക്കാര്‍ എല്ലാവരും കൂടി ചേര്‍ന്ന്‌ ആള്‍ ഇന്ത്യ പിച്ച പാര്‍ട്ടി(APP) എന്ന ഒരു പാര്‍ട്ടി രൂപീകരിക്കുകയും ഇലക്ഷനില്‍ നില്‍ക്കുകയും ചെയ്താല്‍ ഇവിടുത്തെ ഈര്‍ക്കില്‍ പാര്‍ട്ടിക്കാര്‍ എല്ലാം താടിക്ക്‌ കയ്യും കൊടുത്ത്‌ നിലത്ത്‌ ഇരുന്നു പോകും. ചുരുങ്ങിയത്‌ 50 ലോകസഭാ സീറ്റെങ്കിലും APPയൂടെ കയ്യില്‍ പോരും. അത്രമാത്രം പിച്ചക്കാര്‍ ഉണ്ട്‌ ഇന്ത്യയില്‍. ഇവിടെ പിച്ചക്കാര്‍ എന്നു പറഞ്ഞത്‌ നമ്മുടെയെല്ലാം മനസ്സില്‍ രൂഡമൂലമായിട്ടുള്ള സാധാ ഇന്ത്യന്‍ പിച്ചക്കാരെയാണ്‌. വികസിത രാജ്യങ്ങളുടെ നിലവാരം വെച്ചു നോക്കിയാല്‍ ഇന്ത്യയിലെ 90% ആളുകളേയും പിച്ചക്കാര്‍ എന്നു പറയേണ്ടി വരും.

നാട്ടില്‍ പോയപ്പോള്‍ ആണ്‌ കേരളത്തിലെ പിച്ചക്കാരും ബാംഗ്ലൂരിലെ പിച്ചക്കാരും തമ്മിലുള്ള അന്തരം മനസ്സിലായത്‌. ബസ്സില്‍ ഇരിക്കുമ്പോള്‍ അലക്കിത്തേച്ച സാരിയെല്ലാം ഉടുത്ത ഒരു സ്ത്രീ കയറി വന്നു. ഒരു ബാഗില്‍ നിന്നും കുറച്ച്‌ പ്രിന്റെഡ്‌ കാര്‍ഡ്‌ എടുത്ത്‌ അവര്‍ എല്ലാവരുടെയും മടയില്‍ വെക്കാന്‍ തുടങ്ങി. അപ്പോളാണ്‌ മനസ്സിലായത്‌ പിച്ച തെണ്ടാന്‍ പോകുകയാണെന്ന്‌. പണ്ടത്തെ പോലെ അമ്മ, അപ്പ എന്നു പറഞ്ഞ്‌ വരുന്ന പരിപാടിയൊന്നും ഇല്ല. സാക്ഷര സുന്ദര കേരളമല്ലെ. പറയാന്‍ ഉള്ളതെല്ലാം കാര്‍ഡില്‍ എഴുതിയിട്ടുണ്ട്‌. മനസ്സുണ്ടെങ്കില്‍ വായിക്കുക, കാശുണ്ടെങ്കില്‍ തരിക. അത്രേയുള്ളൂ. അഭ്യര്‍ഥന ഒന്നും ഇല്ല.

പിച്ചക്കാരായാല്‍ ഇങ്ങിനെ വേണം. ഏത്‌ ജോലി ചെയ്യുമ്പോളും അത്‌ അതിന്റെ വ്യത്തിയില്‍ ചെയ്യണം. ഒരു പിച്ചക്കാരന്‍ കൂളിംഗ്‌ ഗ്ലാസും ടീ ഷര്‍ട്ടും ജീന്‍സും ഇട്ടാണ്‌ വരുന്നതെങ്കില്‍ സാധാരണ ഒരു രൂപ കൊടുക്കുന്നയാള്‍ പത്തു രൂപ കൊടുക്കണം. അത്‌ ഈ സാധനങ്ങള്‍ വാങ്ങാന്‍ ചെലവ്‌ കൂടും എന്നതു കൊണ്ടല്ല. വ്യത്തിയും വെടിപ്പോടും നടക്കാനുള്ള മെന്റാലിറ്റി മാനിച്ചാണ്‌ കാശ്‌ കൂടുതല്‍ കൊടുക്കാന്‍ പറയുന്നത്‌.

കേരളത്തിലെ പിച്ചക്കാരില്‍ നിന്നും തുലോം വ്യത്യസ്തമാണ്‌ ബാംഗ്ലൂരിലെ പിച്ചക്കാര്‍. ഇന്ത്യയുടെ നാനഭാഗത്ത്‌ നിന്ന്‌ വന്ന്‌ മെട്രൊപോളിറ്റന്‍ സിറ്റിയില്‍ സ്ഥിരതാമസമാക്കിയതിനല്‍ ഇവരെ നമുക്ക്‌ മെട്രൊസെക്ഷല്‍ പിച്ചക്കര്‍(MSP) എന്നു വിളിക്കാം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം MSPകള്‍ മാത്രം എന്നതാണ്‌ ബാംഗ്ലൂരിലെ സ്ഥിതി. ഈ കണക്കിനു പോയാല്‍ 2010ല്‍ കോമ്പറ്റിറ്റീവ്‌ എക്സാം എഴുതുന്നവര്‍ 'പിച്ചക്കാരുടെ ലോക തലസ്ഥാനമേത്‌' എന്ന ചോദ്യത്തിനു ഇടം വലം തിരിയാതെ ബാംഗ്ലൂര്‍ എന്ന്‌ എഴുതിക്കളയും. സിലിക്കോണ്‍ വാലിയുടെ പേര്‌ പിച്ചവാലി എന്ന്‌ ആക്കേണ്ടി വരും.

ഇവിടുത്തെ പിച്ചക്കാരെ ഏറ്റവും കൂടുതല്‍ കാണുക ട്രാഫിക്‌ ജംക്ഷനില്‍ ആണ്‌. കേരളത്തിലെ പിച്ചക്കാര്‍ കാര്‍ഡാണ്‌ കൊണ്ടു നടക്കുന്നതെങ്കില്‍ ഇവര്‍ ഒപ്പരം കൊണ്ടു നടക്കുന്നത്‌ മൂന്നു മാസം പോലും പ്രായമാകാത്ത കുഞ്ഞുങ്ങളെയാണ്‌. അതും പൊരി വെയിലത്ത്‌. ഈ കുഞ്ഞുങ്ങളെ കാണിച്ചുള്ള സിമ്പതിയില്‍ നിന്നും വേണം കാശു കിട്ടാന്‍. ഇവിടുത്തെ പിച്ചക്കാര്‍ക്ക്‌ വിവരമില്ല. ഇന്ത്യയിലെ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ എങ്ങാനും ഇതു കണ്ടാല്‍ അപ്പോള്‍ പിടിച്ച്‌ പിച്ചക്കാരെ ജയിലില്‍ ഇടും. IPC 3050 പ്രകാരം ജാമ്യമില്ലാ വകുപ്പാണ്‌. ഇതൊന്നും ഇവിടുത്തെ പാവം പിച്ചക്കാര്‍ക്ക്‌ അറിയില്ല. കാരണം പത്രം വായന ഇല്ല എന്നതു തന്നെ. പത്രം വായിക്കണമെങ്കില്‍ എഴുത്തും വായനയും അറിയേണ്ടെ. എല്ലാവരും നിരക്ഷരകുക്ഷികള്‍ ആണ്‌.

കേരളം ഒരു കാര്യം ഒഴിച്ച്‌ എല്ലാ കാര്യത്തിലും ഇന്ത്യയ്ക്ക്‌ മാത്രകയാണല്ലൊ. ജനനമരണ നിരക്ക്‌ കുറവ്‌,ദാരിദ്രം കുറവ്‌, സമ്പൂര്‍ണ സാക്ഷരത, അങ്ങിനെ എന്തെല്ലം. ഇനി എന്താണ്‌ ആ ഒരു കാര്യം. അതു നമ്മുടെ രാഷ്ട്രീയക്കാര്‍ തന്നെ. പക്ഷെ അതു പറഞ്ഞിട്ടു കാര്യം ഇല്ല. ശാപം കിട്ടിയതാണ്‌. പലര്‍ക്കും അറിയില്ല ആ കഥ. ഇന്നും ഇന്നലെയും ഒന്നും നടന്ന സംഭവം അല്ല. സഹസ്രാബ്ദങ്ങളായി. ഒരു പുനര്‍ജന്മത്തിന്റെ കഥ. കഥ പറയാം.

ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കേരളം ഇല്ലായിരുന്നു. ഇന്ന്‌ കേരളത്തില്‍ താമസിക്കുന്ന ജനങ്ങള്‍ എല്ലം അന്ന്‌ കര്‍ണാടകത്തിലെ ഗോകര്‍ണം എന്ന സ്ഥലത്തിനു കുറച്ച്‌ വടക്ക്‌ മാറി കൃഷി ചെയ്ത്‌ ജീവിക്കുകയായിരുന്നു. അങ്ങിനെയിരിക്കുമ്പോള്‍ ആണ്‌ പരശുരാമന്‍ വന്ന്‌ ഒരു മഴു എടുത്ത്‌ ഒരു ഏറ്‌ കൊടുത്തത്‌. അത്‌ ചെന്ന്‌ കന്യാകുമാരിയില്‍ വീഴുകയും കേരളം ഉണ്ടാവുകയും ചെയ്തു. മഴു വീഴുന്ന ശബ്ദം കേട്ട്‌ "എന്തോ വീണല്ലൊ, കിട്ടിപ്പോയ്‌" എന്ന്‌ പറഞ്ഞു കൊണ്ട്‌ മലയാളികള്‍ എല്ലം അങ്ങോട്ട്‌ ഓടാന്‍ തുടങ്ങി. ഈ ആക്രാന്തം കണ്ട്‌ കോപാകുലനായ പരശുരാമന്‍ ഇങ്ങിനെ ശപിച്ചു "കരുമുരളി കുഞ്ഞാലി അച്ചുതാനന്ദ ജനഹ". അതിന്റെ അര്‍ഥം കരുണാകരന്‍, മുരളി, കുഞ്ഞാലിക്കുട്ടി, അച്ചുതാനന്ദന്‍ എന്നീ രാഷ്ട്രിയക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ നിങ്ങള്‍ പുനര്‍ജനിക്കും എന്നയിരുന്നു. മുനിശാപം ആണ്‌. തേയ്ച്ചാലും മായ്ച്ചാലും പോവില്ല.

അപ്പോള്‍ പറഞ്ഞു വന്നത്‌ പിച്ചക്കാരെ പറ്റി ആയിരുന്നു. കേരളത്തിലെ പിച്ചക്കാരില്‍ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പിച്ചക്കാര്‍ക്ക്‌ ധാരാളം പഠിക്കാന്‍ ഉണ്ട്‌. ഗവണ്മേന്റ്‌ ഈ കാര്യത്തില്‍ മുന്‌കയ്‌ എടുത്ത്‌ സിലക്റ്റെഡ്‌ ആയ കുറച്ച്‌ പിച്ചക്കാരെ കേരളത്തിലോട്ടു പറഞ്ഞയക്കണം. ആറ്‌ മാസത്തെ ട്രെയിനിംഗ്‌ മതി ഇവര്‍ നല്ല ഒന്നാംന്തരം പിച്ചക്കാര്‍ ആയി തിരിച്ചു വരും.

ഓഫിസില്‍ ഇരുന്നുള്ള ഈ പിച്ചച്ചാറ്റ്‌ തല്‍ക്കാലം നിറുത്തട്ടെ. ഇല്ലെങ്കില്‍ ഡൊമ്മ്ലൂര്‍ സര്‍ക്കിളില്‍ ഇരുന്നു ഞാന്‍ പിച്ച തെണ്ടേണ്ടി വരും.